Saturday, September 21, 2013

കിട്ടാത്ത മുന്തിരി പുളിക്കും... !!!

വെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ നിന്ന്‌ ഉണര്‍ന്ന്‌ കുളിക്കാന്‍ പോകുമ്പോഴാണ്‌ ശ്രീമതി ഉറക്കമുണര്‍ന്നിട്ടില്ല എന്നത്‌ ശ്രദ്ധിച്ചത്‌.

"എന്തു പറ്റി.. സുഖമില്ല്യേ.. " ഉണര്‍ത്തിക്കൊണ്ട്‌ ചോദിച്ചു
"കുറച്ചുകൂടി കഴിയട്ടെ ഏട്ടാ.. ഇന്നു വെള്ളിയാഴ്ചയല്ലേ...?"
എന്നു പറഞ്ഞു അവള്‍ വീണ്ടും ഉറങ്ങാനുള്ള ശ്രമം തുടങ്ങി.
"ഇതെന്താ പുതിയ ശീലം ..വെള്ളിയാഴ്ച ഉറക്കം എഴുന്നേല്‍ക്ക്‌..."
പറഞ്ഞതൊന്നും കേള്‍ക്കാതെ അവള്‍ വീണ്ടും ഉറങ്ങുന്നതു കണ്ടപ്പോള്‍ ദ്യേഷ്യം വന്നു.

"പറഞ്ഞാകേക്കില്ലാ ല്ലേ..?"
എന്ന്‌ പറഞ്ഞ്‌ പുതപ്പുവലിച്ചു മാറ്റി..ഒരു തള്ളു വച്ചു കൊടുത്തു.
ആരായാലും പ്രതികരിക്കുന്ന ഒരു പ്രവര്‍ത്തി എണ്റ്റെ കയ്യില്‍ നിന്നു വന്നിട്ടും ഒന്നും മിണ്ടാതെ അവള്‍ എഴുന്നേറ്റ്‌ പോയി.

മുറി അടിച്ചു വാരുമ്പോഴും,തുടക്കുമ്പോഴും ഒന്നും മിണ്ടാതായപ്പോള്‍ മനസ്സിലായി ഇത്‌ മൗനവൃതത്തിലൂടെയുള്ള പ്രതിഷേധമാണ്‌ എന്ന്‌.

 ഇപ്പോള്‍ പ്രതികരിക്കാതിരിക്കുന്നതാണ്‌ നല്ലത്‌ എന്നറിയാവുന്നതിനാല്‍ മിണ്ടാതെ പ്രഭാത കര്‍മ്മങ്ങളിലേക്ക്‌ കടന്നു.

 കാലത്തെ ഭക്ഷണം കഴിഞ്ഞു..
ഉച്ച ഭക്ഷണം കഴിഞ്ഞു.. പ്രതികരണമില്ല.

ഒരു കാറ്റടിച്ചിട്ടു കിട്ടിയിട്ടുവേണം ഉള്ളില്‍ ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങള്‍ പെയ്തൊഴിയാന്‍ എന്ന്‌ അവളൂടെ മുഖം പറയുന്നുണ്ടായിരുന്നു. പക്ഷേ ആകാശം വെളുക്കുന്നതു വരെ കാത്തിരിക്കുന്നതാണ്‌ നല്ലത്‌ എന്ന്‌ പഴയകാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ എനിക്കു തോന്നി.

കട്ടിലില്‍ ഒരു ഭാഗം ചെരിഞ്ഞ്‌ ചുമരിനോട്‌ ചാരി അവള്‍ കിടക്കുന്നതു കണ്ടപ്പോള്‍ ചിരി വന്നു.
ഒന്നും മിണ്ടാതെ മലയാളം പ്രണയഗാനങ്ങളും വെച്ച്‌ ഞാനും ഒരു ഭാഗത്ത്‌ കിടന്നു.
"ഓ മൃദുലേ...ഹൃദയമുരളിയില്‍ ഒഴുകിവാ.."
 എത്ര കേട്ടാലും മതിവരാത്ത
സത്യന്‍ അന്തിക്കാടിന്റെ വരികള്‍

അവള്‍ ഒന്നു തിരിഞ്ഞു നോക്കി എന്നിട്ടു വീണ്ടും തിരിഞ്ഞു കിടന്നു.

"ചന്ദനമണിവാതില്‍..പാതി ചാരി..ഹിന്തോളം നെഞ്ഞില്‍ തുടിയുണര്‍ത്തി.."
വേണുഗോപാലിന്റെ ശബ്ദം...
വളരെ ഇഷ്ടപ്പെട്ട പാട്ടാണ്‌ പക്ഷേ ഇതുകേട്ടാല്‍ എനിക്കു ചിരി വരും.. ഞാന്‍ ചിരിച്ചു..
പൊട്ടി പൊട്ടി ചിരിച്ചു..

എന്റ ചിരികേട്ട്‌ അവള്‍ വീണ്ടും തിരിഞ്ഞു..

"ചിരിക്കേണ്ട..പാട്ടുകൊണ്ടൊന്നും എന്റെ ദേഷ്യം മാറൂല്ല്യാ.. ഒരു ചിരി"
കുറേനേരമായി കാത്തിരുന്നിട്ട്‌ കിട്ടിയ അവസരത്തില്‍ അവള്‍ പ്രതികരിച്ചു.

"നിന്റെ ദേഷ്യം മാറീന്ന്‌ വച്ചിട്ടൊന്നല്ല ഞാന്‍ ചിരിച്ചേ.. ഈ പാട്ടു കേട്ടാല്‍ എനിക്കു  കോളേജ്‌ ദിനങ്ങള്‍ ഓര്‍മ്മ വരും അതാ  ചിരിച്ചേ.. "

പ്രതീക്ഷിക്കാത്ത  മറുപടി കേട്ടപ്പോള്‍ അവള്‍ തിരിഞ്ഞു കിടന്നു എന്നിട്ട്‌ ചോദിച്ചു..
 "എന്താ ഏട്ടാ ഈ പാട്ടു കേട്ടാല്‍ .. ഇത്ര ചിരിക്കാന്‍ "

അവളുടെ മുഖത്ത് ദ്യേഷ്യത്തിനു പകരം ആകാംക്ഷ കണ്ടപ്പോള്‍ ഉള്ളില്‍ ചിരിച്ച്‌  ചോദിച്ചു

"അല്ലാ.. കാലത്ത്‌ എന്താ പുതിയ ശീലം..പിന്നെ ഈ മൗനവ്രതം ... "

അവളൂടെ മുഖത്ത്‌ ഒരു കള്ളചിരി വന്നു എന്നിട്ടു പറഞ്ഞു

"മൗനവ്രതം..എനിക്ക്‌ നന്നായി ദ്യേഷ്യം വന്നു അപ്പോ എന്തെങ്കിലും പറഞ്ഞാ പ്രശ്നാവും അതാ.. പിന്നെ.. "
കുറച്ച്‌ നിര്‍ത്തി അവള്‍ തുടര്‍ന്നു

"കഴിഞ്ഞ ദിവസം ... ചേച്ചി വിളിച്ചിരുന്നു.. സംസാരത്തിനിടയില്‍ അവരൊക്കെ വെള്ളിയാഴ വൈകീട്ടേ എഴുന്നേല്‍ക്കൂ..എന്നൊക്കെ പറഞ്ഞു അപ്പോ തോന്നീതാ.. "

"എടീ പൊട്ട്യേ.. അവര്‍ എല്ലാദിവസവും നേരത്തേ പോയി നേരം വൈകി വരുന്നവരാ.. അവര്‍ക്കു വെള്ളിയാഴ്ചയേ ഉറങ്ങാന്‍ പറ്റൂ.. നമ്മളങ്ങന്യാ.. "
എനിക്ക്‌ ചിരി വന്നൂ

"അറിയാ ഏട്ടാ..ഉള്ളില്‍ അങ്ങനെ ഉള്ളതോണ്ടാവും എഴുന്നേൽക്കാഞ്ഞേ.. ഇനി ഉണ്ടാവില്യാ..
ഇനി പറ.. "

"ഈ പാട്ടുകേട്ടാല്‍ ഒരു മാഷിനെയാ ഓര്‍മ്മവരാ.. പാരലല്‍ കോളേജില്‍ പഠിപ്പിച്ച മാഷിനെ. "


അവസാന വര്‍ഷത്തെ അവസാന ദിവസത്തെ ക്ലാസ്സ്.
 തൊട്ടു മുന്‍പെഴുതിയ പി എസ്‌ സി. റാങ്ക്‌ ലിസ്റ്റില്‍ പെടാത്തതിന്റെ നിരാശ മാഷിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു.
സര്‍ക്കാര്‍ ഉദ്ദ്യോഗം കിട്ടി നീണ്ട അവധിയെടുത്ത്‌ വിദേശത്ത്‌ പോയി ജോലി ചെയ്യുന്നവരേയും.. മറ്റും നിശധമായി വമര്‍ശിച്ച്‌ അദ്ദ്യേഹം ഞങ്ങളെ ഉപദേശിച്ചു.. നിങ്ങള്‍ ആരെങ്കിലും സര്‍ക്കാര്‍ ഉദ്ദ്യേഗസ്തരായാല്‍ ഒരിക്കലും ഇതു ചെയ്യരുത്‌..

അപ്പോഴാണ്‌ ആരോ മാഷോട് ഒരു പാട്ട്‌ പാടാന്‍ പറഞ്ഞത്‌. ഉപദേശങ്ങളും വിമര്‍ശനങ്ങളും കേട്ട്‌ മടുത്തിട്ടാവണം ഈ ആവശ്യം.

തന്റെ പേഴ്സില്‍ നിന്ന്‌ ഒരു തുണ്ടു കടലാസ്‌ എടുത്ത്‌ പാടാൻ തയ്യാറായി..
അപ്പോഴിക്കും  അടുത്തിരിക്കുന്ന സുഹൃത്ത്‌ പറഞ്ഞു..

"ചന്ദന മണിവാതില്‍..ആകെ ഒരുപാട്ട്‌ അറിയാം.. ഇതുമടുക്കുന്നില്ലേ ദൈവമേ...?"

പക്ഷേ,ആദ്യമായികേള്‍ക്കുന്നതിനാല്‍ ആകാംക്ഷയോടെ ഞാനിരുന്നു.

ഒരു കൈയ്യില്‍ തുണ്ടുകടലാസും,മറ്റേകയ്യ്‌ ഡസ്കില്‍ തട്ടി താളം പിടിച്ചും മാഷ് പാടി എനിക്ക്‌ പാട്ട്‌ ഇഷ്ടപ്പെട്ടു..
അന്ന്‌ റിയാലിറ്റിഷോകള്‍ ഇല്ലാത്തതിനാല്‍ സംഗതികളെകുറിച്ച്‌ ഒന്നും അറിവില്ലല്ലോ... ?

അതിനുശേഷം എപ്പോള്‍ ഈ പാട്ടു കേട്ടാലും എനിക്ക്‌ അദ്ദേഹത്തെ ഓര്‍മ്മവരും,അദ്ദ്യേഹത്തിന്‌ സര്‍ക്കാര്‍ജോലി കിട്ടണേ..എന്ന്‌ പ്രാത്ഥിക്കും.

കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു ദിവസം സ്ഥലസംബദ്ധമായ ആവിശ്യത്തിന്‌ താലൂക്ക്‌ ആഫീസില്‍ പോയി.കയ്യില്‍ അവര്‍ ആവിശ്യപ്പെട്ട എല്ലാ രേഖകളും ഉണ്ടായിരുന്നിട്ടും ഓഫീസര്‍ തനി സര്‍ക്കാര്‍ ഉദ്ദ്യോഗസത്ഥനായി..
നാളെ വരാന്‍ ..
പ്രവാസിയുടെ ചുരിങ്ങിയ ലീവില്‍ ഇനി എത്രദിവസം ഇയള്‍ അപഹരിക്കും എന്ന്‌ ചിന്തിച്ചു തിരിച്ചു നടന്നു.

തൊട്ടപ്പുറത്തെ ഓഫീസിലേക്ക്‌ വെറുതേ നോക്കിയപ്പോള്‍ ഒരു കുന്ന്‌ ഫയലുകള്‍ക്ക്‌ നടുവില്‍ നമ്മുടെ മാഷിരിക്കുന്നു.
"മാഷേ..എന്നെ ഓര്‍മ്മയുണ്ടോ..?" അടുത്ത്‌ ചെന്ന്‌ ചോദിച്ചു.
"പിന്നേ... എന്താ ഇവിടെ" കാര്യങ്ങള്‍ വിശദീകരിച്ചു
"ഇനി ഇപ്പോള്‍ തന്നേ വാങ്ങിതന്നാല്‍ അയാള്‍ക്ക്‌ വിഷമമാവും..കൂടാതെ എന്റെ ഡിപ്പാര്‍ട്ട്മെന്റല്ല..
എന്തായാലും നാളത്തേക്ക്‌ ശരിയാക്കി വക്കാം.."

"എന്തായാലും ആഗ്രഹിച്ച പോലെ സര്‍ക്കാരുദ്ദ്യോഗം കിട്ടീല്ലോ.."
എന്ന എണ്റ്റെ ചോദ്യത്തിന്‌..
മാഷിന്റെ മറുപടി എന്നെ അതിശയപ്പെടുത്തി.
"ഇപ്പോ ജീവിക്കാന്‍ ഇതൊന്നും പോരാ...എന്തായാലും താന്‍ രക്ഷപ്പെട്ടല്ലോ.. വിദേശത്ത്‌ പോവാനും വേണം ഒരു യോഗം"


 "ഇതിലിപ്പൊന്തൂട്ട ഇത്ര ചിരിക്കാന്‍.. ഇതൊന്നല്ലാ..കാര്യം.."
അവള്‍ ഇടക്ക്‌ കയറിപറഞ്ഞു.

"ക്ളൈമാക്സ്‌ ആയിട്ടില്ല അപ്പഴേക്കും എടേകേറി..പറയല്ലേ.. "

 ഇതു കഴിഞ്ഞ്‌ രണ്ട്‌ വര്‍ഷത്തിനുശേഷം അബുദാബിയില്‍ വച്ച്‌ ഇദ്ദ്യേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.
 "അല്ല മാഷേ..സ്വന്തം കാര്യത്തില്‍ ആദര്‍ശ്ശം ഒന്നും നടപ്പിലാവില്ല അല്ലേ... ?"

"ഇക്കരെ നില്‍ക്കുന്‍ബോ അക്കരപച്ച.. അല്ലാതെ ഇതിനെനിക്കു മറുപടിയില്ല"
വിളറിയ ചിരിയുമായി അദ്ദ്യേഹം പറഞ്ഞു

"അല്ല മാഷേ.. കിട്ടാത്ത മുന്തിരി പുളിക്കും... !!!"

"ഇതൊന്നല്ലാ.. വേറേ.. എന്തോ കാര്യാ..കഥയിണ്ടാക്കി പറയേണ്ടാ.."
ഇത്തരമൊരു പാട്ടില്‍ ഒരു നഷ്ടപ്രണയം അവള്‍ പ്രതീക്ഷിച്ചിരുന്നു.
"സത്യത്തില്‍ സത്യം സത്യമായി പറഞ്ഞാല്‍ കഥക്കൊരു രസമുണ്ടാകുമോ...ഇനി ഇതിനൊരു തല്ല് വേണ്ടാ..ഉറങ്ങണേ ഇപ്പോകിടന്ന് ഉറങ്ങിക്കോ.. "
ദ്യേഷ്യമെല്ലാം തീര്‍ന്നതിലാവും പിന്നീടൊന്നും അവള്‍ പറഞ്ഞില്ല.

"മനസ്സ്‌ ഒരു മാന്ത്രിക കൂട്‌..മായകള്‍ തന്‍ കളിവീട്‌..."

യേശുദാസിന്റെ മനോഹരഗാനവും കേട്ട്‌ കിടന്നു.

സമർപ്പണം :- തൃപ്രയാർ അഥീന കോളേജിലെ അദ്യാപകർക്കും സഹപാടികൾക്കും

Thursday, September 5, 2013

രാമേട്ടന്റെ കട


ഗ്രാമത്തിലേക്കുള്ള യാത്ര എന്ന്‌ കരുതിയാണ്‌ പുറപ്പെട്ടത്‌,പക്ഷേ വഴിയോരദൃശ്യങ്ങള്‍ എണ്റ്റെ മനസ്സിലെ ഗ്രാമ സങ്കല്‍പ്പങ്ങളെ മാറ്റിമറച്ചുകൊണ്ടിരുന്നു.
ഒരു പുതിയ സ്തലത്തിലൂടെ യാത്രചെയ്യുന്നവണ്റ്റെ കൌതുകത്തോടെ എല്ലം നോക്കിയിരുന്നു.

"രാമേട്ടണ്റ്റെ കട..രാമേട്ടണ്റ്റെ കട.. "
എന്ന്‌ കിളിവിളിച്ചു പറയുന്നത്കേട്ടപ്പോള്‍ സീറ്റില്‍ നിന്ന്‌ എഴുന്നേറ്റു

"ആളിറങ്ങാനുണ്ട്‌..ആളിറങ്ങാനുണ്ട്‌.."
 എന്ന്‌ പറഞ്ഞ്‌ തിക്കിതിരക്കി ഒരുവിധം ബസ്സില്‍ നിന്ന്‌ പുറത്തിറങ്ങി.

 "എണ്റ്റെ ദൈവമേ..രാമേട്ടണ്റ്റെ കട പരിഷ്കരിച്ചോ.."
ആധുനിക സൌകര്യങ്ങളോടുകൂടിയ ഷോപ്പ്‌ കണ്ടപ്പോള്‍ അറിയാതെ പറഞ്ഞുപോയി.

"അല്ല ഭായ്‌ ഇതു രാമെട്ടണ്റ്റെ കടയല്ല...ഇതു വി..മാര്‍ട്ടാ...രാമേട്ടണ്റ്റെ കടയാ ആ കാണുന്നേ... "
 അറിയാതെ പുറത്തേക്കുവന്ന ആത്മഗതം കേട്ടിട്ടാരോ പറഞ്ഞു.

പൊട്ടിപൊളിഞ്ഞ പഴയകെട്ടിടത്തില്‍ നെയിംബോര്‍ഡ്‌..കളറുമങ്ങിതുടങ്ങിയിരിക്കുന്നു...
താന്‍ ആദ്യമെഴുതിയ ബോര്‍ഡ്‌..
മിഠായി ടിന്നുകളില്‍ പലതും കാലിയാണ്‌....
പുതിയതായി ഒന്നും തന്നെയില്ല എന്നു പറയാം...
കുറച്ച്‌ ചൂടികയര്‍ ഞാന്നു കിടക്കുന്നു...
കടയിലെ മരതട്ടുകള്‍ കാലിയായി കിടക്കുന്നു...
ഈഗിള്‍ തുള്ളിനീലത്തിണ്റ്റെ നിറം മങ്ങിയ പാക്കറ്റ്‌...
ചിലതട്ടുകളില്‍ എന്താണെന്നു പോലും മനസിലാക്കാനാവുന്നില്ല..
പഴയ മരക്കസേരയില്‍ ഇരിക്കുന്ന വൃദ്ധനില്‍ രാമേട്ടനെ വായിച്ചെടുക്കാന്‍ കുറച്ചു വിഷമമാണ്‌.

 "രാമേട്ടാ..എന്നെ മനസിലായോ.."
കസേരയില്‍ നിന്ന്‌ എഴുന്നേറ്റ്‌ എണ്റ്റെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കി..

"ഉണ്ണിഷ്ണനല്ലേ...എത്ര കാലായ്‌ കണ്ട്ട്ട്‌... "
കാലിയായ മിഠായി ടിന്നില്‍ കൈകളൂന്നി പറഞ്ഞു

"അതെ.... എങ്ങനെ ഇത്ര വേഗം.. മനസിലായി.."
സത്യത്തില്‍ എനിക്ക്‌ അത്ഭുതം തോനി ...

"എങ്ങനെ മനസിലായീന്നോ.. നീയ്യാ ഫോട്ടോ കണ്ടാ.. "
ചുമരിലെ ഗ്രൂപ്പ്‌ ഫോട്ടോയിലേക്ക്‌ ചൂണ്ടി പറഞ്ഞു.

അഛനും എനിക്കും ഇത്ര സാമ്യമുണ്ട്‌ എന്ന്‌ മനസിലായത്‌ ഇപ്പോഴാണ്‌.ഇവിടുത്തെ പല സാംസ്കാരിക പ്രവര്‍ത്തങ്ങളുടേയും ചുക്കാന്‍ പിടിച്ചവരില്‍ ഇപ്പോള്‍ രാമേട്ടന്‍ മാത്രം.

രാവിലെ മുതല്‍ രാമേട്ടണ്റ്റെ കടയില്‍ തിരക്കു തുടങ്ങും.
പലരും സ്വന്തമായി സാധങ്ങള്‍ എടുത്ത്‌ രാമേട്ടനോട്‌ പറയും അധികവും കടമായിരിക്കും.
ചിലപ്പോള്‍ കൈമാറ്റവ്യവസ്തയിലായിരിക്കും,കൈമാറ്റവ്യവസ്തയില്‍ ശേഖരിക്കുന്ന പച്ചക്കറികള്‍,മുട്ട, പഴം എന്നിവ കടയില്‍ വില്‍പ്പനക്ക്‌ വെക്കും.
സ്വയം പര്യാപ്തതകൈവരിച്ച ഒരു ഗ്രാമത്തെ സൃഷ്ടിക്കാന്‍ രാമേട്ടന്‍ വഹിച്ച പങ്ക്‌ എങ്ങിനെ ഈ ഗ്രാമം മറന്നു.

"നീയെന്ത്യേ കല്ല്യാണം വിളിച്ചീല്ല്യാ..." എന്ന ചോദ്യത്തിന്‌ മറുപടിപറയുംബോഴും മനസ്സ്‌ പഴകാലത്തായിരുന്നു

"തോന്നീല്യാ.."
എന്ന മറുപടി രാമേട്ടനെ അത്ഭുതപ്പെടുത്തിയെന്നു തോന്നി.

"ഇവിട്യേ അവളാ മുടക്കം പറഞ്ഞേ.. നിന്നെ വിളിക്കണേല്‌.. "
എന്നില്‍ നിന്ന്‌ മറുപടി ഒന്നും ഇല്ലാതായപ്പോള്‍ രാമേട്ടന്‍ തുടര്‍ന്നു

"നിങ്ങടെ ആഗ്രഹം പറഞ്ഞൂല്യാ..ഞങ്ങക്ക്ങ്ങ്ട്‌ മനസ്സിലായൂല്യാ..വിധി അല്ലാണ്ടെന്താ.."
രാമേട്ടനില്‍ നിന്ന്‌ ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു.

സൌഹൃതത്തിണ്റ്റെ ഒരറ്റത്ത്‌ നാമറിയാതെ പ്രണയത്തെ കെട്ടിയിടും.കെട്ടു പൊട്ടിക്കാനാകാത്തവര്‍ പരാജയപ്പെടും.രാമേട്ടന്‍ കടയുടെ പലകകകള്‍ എടുത്തു വക്കുന്ന ശബ്ദത്തോടൊപ്പം ഓര്‍മ്മച്ചെപ്പും അടഞ്ഞു.

 കടയുടെ പിറകിലായാണ്‌ രാമേട്ടണ്റ്റെ വീട്‌.

"നന്ദിനിയുടെ മോളെവിട്യാ..?"
നടക്കുന്നതിനിടയില്‍ ചോദിച്ചു.

 "അവന്‍ വേറെ കെട്ട്യേപ്പോ ഞങ്ങളിങ്ങോട്ട്‌ കൊണ്ടോന്നൂ.. പിന്നാരും അന്വേഷിച്ച്‌ വന്നിട്ടില്ല്യാ"

പഴമയുടെ പ്രൌഢിയിലും ജീര്‍ണ്ണത വിളിച്ചോതുന്ന വീട്‌.തണ്റ്റെ ബാല്യവും കൌമാരവും കണ്ട വീട്‌.ഇത്രയും കാലം എന്നെ ഒന്ന്‌ കാണാന്‍ തോന്നിയില്ലല്ലോ എന്ന്‌ ആരോമന്ത്രിക്കും പോലെ. എണ്റ്റെ കണ്ണ്‌ എന്തോ തിരയുന്നത്‌ മനസിലാക്കിയാവണം രാമേട്ടന്‍ പറഞ്ഞു.

"നിങ്ങള്‌ പോയേന്‌ ശേഷം കയ്യാല ആര്‍ക്കും കൊടുത്ത്തില്ല.. കഴിഞ്ഞ കൊല്ലാ പൊളിച്ചേ.. "

ഉമ്മറത്തേക്ക്‌ കയറിപ്പോഴേക്കും മൊന്തയില്‍ രാമേട്ടനുള്ള വെള്ളവുമായ്‌ അമ്മ ഇറങ്ങിവന്നു. എത്രയോ വര്‍ഷങ്ങളായ ജീവിതചര്യകള്‍

എന്നെ കണ്ടതും കെട്ടിപ്പിടിച്ച്‌ കരഞ്ഞു.
 "ഇപ്പഴെങ്കിലും ഇങ്ങട്ട്‌ വരാന്‍ തോനീല്ലോ.നിന്നേ മോനായല്ലേകണ്ടേ..ന്നിട്ടും..."
പറഞ്ഞതിനൊന്നും എനിക്ക്‌ മറുപടിയില്ലായിരുന്നു.

ഈ നാട്ടില്‍ വില്ലേജ്‌ ഓഫീസറായി വന്ന അഛണ്റ്റെ കൂടെ കുട്ടിയായ എന്നെ കണ്ട രാമേട്ടനാണ്‌. തണ്റ്റെ വീട്ടിലെ കയ്യാലയില്‍ ഞങ്ങളെ താമസിപ്പിച്ചത്‌.ആരുമില്ലാത്ത ഞങ്ങള്‍ക്ക്‌ എല്ലാവരുമായത്‌.

"നിനക്കേലും ന്നോട്‌ പറയാര്‍ന്നില്ലേ.. "

"അമ്മേ..അഛണ്റ്റെ തീരുമാനം ഞാനറിയുന്നതും പോകുന്നതിണ്റ്റെ തലേന്നാ... പിന്നെ"

അപ്പോഴേക്കും രാമേട്ടന്‍ പറഞ്ഞുതുടങ്ങി
"നന്ദിനിമോള്‍ടെ നന്‍മക്ക്‌ വേണ്ടിയാ.. ഈ മാറ്റം എന്ന്‌ മാത്രം അവനെന്നോട്‌ പറഞ്ഞിരുന്നു"

"അതേ രാമേട്ടാ..ഞങ്ങളിവിടെ താമസിക്കുന്നോണ്ടാ നന്ദിനീടെ കല്ല്യാണം നടക്കാത്തേന്നാരോ പറഞ്ഞതോണ്ടാ.. അഛന്‍ സ്തലം മാറ്റം വാങ്ങ്യേ.. "

"നീ വരുന്നന്ന്യാ മോളുകരുത്യേ..പിന്നെ എന്തേലും ആയിക്കോട്ടേന്നായി.. "
അമ്മ പറഞ്ഞു

"അവിടെ ചെന്നപ്പോഴേ..എനിക്ക്‌ ജോലിയായി പിന്നേ കല്ല്യാണം.. എല്ലം അഛന്‍ തീരുമാനിച്ചു.. അനുസരിക്കാതിരിക്കാനായില്ല.. "

"എല്ലാവരും നന്‍മക്കായ്‌ ചെയ്യുന്നു എന്നു കരുതുന്നത്‌. ചിലപ്പോള്‍ ദോഷങ്ങളാകും സമ്മാനിക്കുക.."
എന്ന്‌ രാമേട്ടന്‍ പറഞ്ഞു നിര്‍ത്തി.

പടിപ്പുരയിലേക്ക്‌ ചൂണ്ടികൊണ്ട്‌ അമ്മ ചോദിച്ചു
"ആ വരുന്നതാരാന്നറിയ്യോ.."

അപ്പോഴേക്കും അവള്‍ അടുത്തെത്തിയിരുന്നു. നന്ദിനി മുന്നില്‍ എത്തിയപോലെ.ദാവണിയും,മെടഞ്ഞിട്ടമുടിയിഴകളും എല്ലാം. ഉമ്മറത്തുകയറിയതും രാമേട്ടണ്റ്റെ കയ്യില്‍ നിന്ന്‌ മൊന്ത വാങ്ങി വെള്ളം കുടിച്ചു കൊണ്ട്‌ പറഞ്ഞു.

"എന്തൊരു ചൂടാ....ഇതാരാ.. ചങ്ങാത്യാ.. "
രാമേട്ടന്‍ ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞൂ

"എണ്റ്റ്യല്ല.. നിണ്റ്റെ അമ്മേടെ ചങ്ങാത്യാ.. "

 "ഒന്നു പോയി വേഷം മാറട്ടെ എന്നിട്ടാവാം വിശധമായ പരിചയപ്പെടല്‍"
 എന്ന്‌ പറഞ്ഞ്‌ അമ്മയേയും കൊണ്ട്‌ അകത്തേക്ക്‌ പോയി

"ഇവളാ..ഞങ്ങളെ ജീവിപ്പിക്കുന്ന ഔഷധം.. "

ഒരോ പ്രവൃത്തിയും നന്ദിനിയെ പോലെ സംസാരം പോലും എന്നെ അത്ഭുതപ്പെടുത്തിയത്‌ ഇത്രയും സാമ്യം അമ്മക്കും മകള്‍ക്കും.
"ഇവള്‍ടെ കാര്യത്തിലാ ഒരു വിഷമം.. അലോചനകള്‍ വരുന്ന്ണ്ട്‌.. പക്ഷേ അവരു ചോദിക്കുന്നതു കൊടുക്കാന്‍ നമുക്കാവ്വ്യോ.. "
രാമേട്ടന്‍ ഓര്‍മകളെ മുറിച്ചു
എത്രയോ നിര്‍ദ്ധനരായ യുവതികളുടെ വിവാഹം നടത്തിക്കൊടുത്ത രാമേട്ടന്‍,സ്ത്രീധനത്തിനെതിരെ സമരം നടത്തിയ രാമേട്ടനെകൊണ്ട്‌ ഇതുപറയിപ്പിച്ചത്‌ സ്വന്തം ജീവിതാനുഭവമാണ്‌.

"കടക്കെന്തു പറ്റി.. "
ഒരുപാടു സമയമായി ചോദിക്കാനുദ്ദ്യേശിച്ചതാണ്‌

"നാട്ടുകാര്‍ക്കുവേണ്ടേങ്കീ.. നമക്കെന്തിനാ..ലഭം ഉണ്ടാക്കനല്ലല്ലോ കടനടത്ത്യേ.. " രാമേട്ടണ്റ്റെ ശബ്ദത്തില്‍ നിരാശ നിഴലിച്ചു

"എന്നാലും നാട്ടുകാര്‍ക്കെങ്ങനെ രാമേട്ടണ്റ്റെ കട മറക്കാനാവും... "

"നാടോടുംബ നടുവ്വേ ഓടണോന്നാല്ലോ... പക്ഷേ  നിക്കത്‌ പറ്റീല്ലാ "
ഒന്ന്‌ നിര്‍ത്തി എന്തോ ആലോചിച്ച്‌ രാമേട്ടന്‍ തുടര്‍ന്നു

"മരിക്കണവരേ തൊറന്നിരിക്കണം.. അല്ലാതെ ആരോടും വിഷമോ പരിഭവോ ഇല്ല്യാ.."
എന്തു പറയണം എന്നറിയാത്തതിനാല്‍ ഒന്നും മിണ്ടിയില്ല.

അമ്മ വിളംബിയ ചോറില്‍ നിന്ന്‌ ആദ്യ ഉരുളവായിലെത്തിയപ്പൊള്‍ കണ്ണില്‍ ഉരുണ്ടു കൂടിയ നീരുറവ പുറത്തേക്കൊഴുകി.
ഞാനും പഴയ ഉണ്ണികൃഷ്ണനായിരിക്കുന്നു.

യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ രാമേട്ടനും കൂടെ ഇറങ്ങി
"ഇപ്പോ ഏതു ബസ്സാ ഉണ്ടാവ്വാ..പിന്നെ വീടെത്താന്‍ ഒരുപാട്‌ വൈകില്ലേ..നാളെ പോകാം.."
എന്നൊക്കെ പറഞ്ഞ്‌ കൂടെ നടക്കുന്ന രാമേട്ടന്‍,
പടിപ്പുരവരെ വന്ന്‌ ഞാന്‍ നടന്നകലുന്നതും നോക്കി നില്‍ക്കുന്ന അമ്മയും,മകളും ..
എണ്റ്റെ ഗ്രാമത്തില്‍ മാറ്റമില്ല്ളാത്തത്‌ ഇവര്‍ക്ക്‌ മാത്രം.

ഇവരെ കൈവിടല്ലേ.. എന്ന്‌ ആരോ മന്ത്രിക്കുന്നതു പോലെ.
മനസ്സില്‍ നന്‍മമാത്രം സൂക്ഷിക്കുന്ന ഗ്രാമത്തിണ്റ്റെ വിശുദ്ധിക്കുപകരമായ്‌ ഒന്നും ഇല്ല.
 എനിക്ക്‌ നഷ്ടപ്പെട്ടത്‌ മകനിലൂടെ തിരിച്ചു പിടിക്കണം

"മോന്‌ കല്ല്യണപ്രായമായി..പിള്ളേര്‌ തമ്മില്‍ കാണട്ടേ.. "
എന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ രാമേട്ടണ്റ്റെ മുഖത്ത്‌ സന്തോഷം പ്രകടമായി

"പുതിയ പിള്ളേരല്ലേ.. അവര്‍ക്കിഷ്ടായില്ലെങ്കില്‍.." എന്ന ചോദ്യത്തോടൊപ്പം രാമേട്ടണ്റ്റെ മുഖം മ്‌ളാനമായി.

 വളരെ പെട്ടെന്നായിരുന്നു എണ്റ്റെ മറുപടി
"ഇഷ്ടമാവും.. "

ഒരശ്ശരീരി പോലെ പറഞ്ഞത്‌ കേട്ട്‌ രാമേട്ടനും ഞാനും ഞെട്ടി. 

രാമേട്ടനേയും,കടയേയും പിന്നിലാക്കി ബസ്സ്‌ നീങ്ങുന്നതും നോക്കി ഞാനിരുന്നു,കണ്ണെത്താദൂരത്തോളം.

=======================================================
* കയ്യാല - പഴയ വീടിനോട്‌ ചേര്‍ന്ന് നിര്‍മ്മിക്കുന്ന അതിദി മന്ദിരം

കുറിപ്പ്‌ :-കഴിഞ്ഞ വര്‍ഷം ബ്ളോഗ്ഗേര്‍സ്സ്‌ ഗ്രൂപ്പില്‍ നടത്തിയ ഒരു മത്സരത്തിനായ്‌ എഴുതി പോസ്റ്റിയ കഥയെ ചെറിയമാറ്റങ്ങളോടെ ഇവിടെ ചേര്‍ക്കുകയാണ്‌. അന്ന് നല്‍കിയ രാമേട്ടണ്റ്റെ കട എന്ന പേര്‌ മാറ്റാന്‍ എന്തു കൊണ്ടോ കഴിയുന്നില്ല.. നല്ല പേരു നിര്‍ദ്ദേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.