Saturday, September 19, 2009

സ്വാമി

രാവിലെ അമ്പലത്തിലേക്ക്‌ പൂജക്കുള്ള പുഷ്പങ്ങള്‍ എത്തിച്ചിരുന്നത്‌ അയാളാണ്‌.ഒരു വരുമാനമാര്‍ഗ്ഗം എന്നതിലുപരി ഭഗവല്‍ സേവനമായി കരുതിയാണതെല്ലാം നിര്‍വ്വഹിച്ചിരുന്നത്‌.പതുക്കെ പതുക്കെ ക്ഷേത്രത്തില്‍ തന്നെയായി അയാളുടെ കിടപ്പ്‌.അയാള്‍ ആരാണെന്നൊ,എവിടെ നിന്നു വന്നു എന്നോ ആര്‍ക്കും അറിയില്ല എങ്കിലും അയാളെ എല്ലാവരും ഇഷ്ടപ്പെട്ടു തുടങ്ങി.
ആദ്യമൊന്നും അയാളെ ആരും ഗൌനിച്ചിരുന്നില്ല. എങ്കിലും അയാള്‍ ഭക്തര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു. എല്ലാം കഴിഞ്ഞു പോകാന്‍ നേരം ആളുകള്‍ അയാളെ വിളിക്കും
"ഡോ...ഇങ്ങട്‌ വരൂ..." ഭവ്യതയോടെ വരുന്ന അയാള്‍ക്കുനേരെ ചെറു ചിരിയോടെ നാണയതുട്ടു നല്‍കി അവര്‍ നടന്നകലും.
ഭക്തരുടെ വിഷമങ്ങള്‍ മനസിലാക്കി,അവരെ ആശ്വസിപ്പിച്ചും തനിക്കു തോനിയ പരിഹാരങ്ങള്‍ പറഞ്ഞുകൊടുത്തും അയാള്‍ ഭക്തജനങ്ങളുടെ പ്രീയപ്പെട്ടവനായി.ക്ഷേത്രത്തില്‍ ഭക്തരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വന്നു.
ഭക്തജനങ്ങള്‍ വന്ന് ക്ഷേത്രം ശാന്തിയോട്‌ ചോദിച്ചു
"സ്വാമിയെവിടെ... ?"
അത്ഭുതത്തോടെ ശാന്തി ചോദിച്ചു "സ്വാമിയോ..ഏതു സ്വാമി.. ?"
"ഇവിടെ ഉണ്ടാകാറില്ലേ ഒരു സ്വാമി അദ്ദ്യേഹത്തെ കാണാനായ ഞങ്ങള്‍ വന്നത്‌.. "
ആളുകള്‍ക്കുവന്ന മാറ്റം കണ്ട്‌ ശാന്തിക്ക്‌ ചിരിയാണ്‌ വന്നത്‌.
"ദാ തിടപ്പള്ളീടേ പിറകില്‌ പാത്രം കഴുകുന്നുണ്ട്‌.. "അവര്‍ അവിടേക്ക്‌ നടന്നു..
"സ്വാമീ...അങ്ങ്‌ ഞങ്ങളെ രക്ഷിച്ചു..." എന്ന് പറഞ്ഞ്‌ അവര്‍ അയാളുടെ കാല്‍ക്കല്‍ നമസകരിച്ചു. ഒന്നും മനസിലാകാതെ അയാള്‍ ചോദിച്ചു
"എന്താ ഈ കാട്ട്ണേ...എഴുന്നേല്‍ക്കൂ ..എവ്ടാകെ അഴുക്കാ... "
"സ്വാമീ അങ്ങ്‌ പറഞ്ഞതു പോലെ ചെയത്തതിനാല്‍ ഞങ്ങടെ പ്രശനങ്ങളെല്ലം തീര്‍ന്നു... "
ഇതു കേട്ടപ്പോഴാണ്‌ അയാള്‍ക്ക്‌ കാര്യം മനസിലായത്‌..
"എല്ലാം ഭഗവല്‍ പ്രസാദം...ഭഗവാനെ നന്നായി പ്രാത്ഥിക്കൂ എല്ലാം നന്നായ്‌ വരും.. "
തിരികേ പോകാന്‍ നേരം അവര്‍ ഒരു കെട്ട്‌ നോട്ടുകള്‍ അയാളുടെ കാല്‍ക്കല്‍ വച്ചു..
"എന്താ ഇത്‌ ഇത്‌ ഭഗവാണ്റ്റെ നടയില്‍ വെക്കൂ... "
"സ്വാമീ ഇത്‌ ഞങ്ങള്‍ അങ്ങേക്കായി കൊണ്ടു വന്നതാ...ഇതു സ്വീകരിച്ച്‌ ഞങ്ങളെ അനുഗ്രഹിക്കണം.." എന്ന് പറഞ്ഞ്‌ നമസകരിച്ച്‌ അവര്‍ നടന്നകന്നു.
അയാള്‍ ആ നോട്ടു കെട്ടുകള്‍ ഭഗവാണ്റ്റെ നടയില്‍ സമര്‍പ്പിച്ചു.
സ്വാമിയുടെ ഭക്ത ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു തുടങ്ങിയപ്പോള്‍ ക്ഷേത്രകമ്മറ്റി സ്വാമിക്ക്‌ ഇരിക്കാനായ്‌ പര്‍ണ്ണ്‍ശാല പണികഴിപ്പിച്ചു. ദര്‍ശന സമയം നിശ്ചയിച്ചു,അനുഗ്രഹലഭ്ധിക്കായ്‌ ദക്ഷിണയും നിശ്ച്ചയിച്ചു.
അയാള്‍ക്കിതൊന്നും ഇഷ്ടമായില്ലെങ്കിലും,തനിക്ക്‌ അഭയം തന്നവര്‍ പറയുമ്പോള്‍ എതിര്‍ക്കാന്‍ അയാള്‍ക്കായില്ല.അയാളറിയാതെ അയാളുടെ നിയന്ത്രണം മറ്റാരെല്ലാമോ ഏറ്റെടുത്തു. അയാളുടെ ശിഷ്യന്‍മാര്‍ നാടെങ്ങും ആശ്രമങ്ങള്‍ സ്താപിച്ചു.അവിടെയും ഭക്തജനങ്ങള്‍ നിറഞ്ഞു.എന്താണ്‌ നടക്കുന്നത്‌ എന്നറിയാതെ ,പ്രതികരിക്കാനാകതെ അയാള്‍ ചിരിക്കുന്ന മുഖവുമായി ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കികൊണ്ടിരുന്നു.
തന്നെ മുതലെടുക്കുകയാണിവര്‍ എന്ന ചിന്ത അയാളെ അലട്ടി.അവസാനം അയാള്‍ തണ്റ്റെ പേരിലുള്ള ട്രസ്റ്റിണ്റ്റെ പ്രവര്‍ത്തനത്തെ കുറിച്ച്‌ അന്വേഷിച്ചു.
അടുത്ത ദിവസം ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങള്‍ അറിഞ്ഞത്‌ സ്വാമി സമാധിയായി എന്നാണ്‌.

Wednesday, September 16, 2009

ശുദ്ധരില്‍ ശുദ്ധന്‍...

പണിക്കരുടെ അടുത്തേക്ക്‌ നടക്കുമ്പോള്‍ വാസേട്ടന്‍ ചോദിച്ചു
"എന്താ ഒന്നും ശരിയായില്ലേ...?"
ആ ചോദ്യത്തിലെ പരിഹാസം മനസിലാക്കിയതിനാല്‍ മറുപടി ഒന്നും പറയാതെ നടന്നു.
ചെറിയ ഒരു മുറിയിലാണ്‌ പണിക്കറ്‍ ഇരിക്കുന്നത്‌.അദ്ദേഹത്തിണ്റ്റെ മുന്നിലെ കസേരയില്‍ ഇരുന്നു.കയ്യിലുള്ള കുറിപ്പുകള്‍ കൊടുത്തപ്പോള്‍ ഓരോന്നായ്‌ നോക്കി മാറ്റിവെച്ചു.
അവസാനം ഒരെണ്ണം എടുത്ത്‌ പറഞ്ഞു
" നീ തന്നതില്‍ ഇതുമാത്രേ ചേരൂ...ഇനി പൊരുത്തം നോക്കട്ടെ... "
മുപ്പതിലധികം കുറിപ്പുകളില്‍ ഒരെണ്ണമെങ്കിലും ചേര്‍ന്നല്ലോ എന്ന ആശ്വാസത്തിലിരുന്നു.
" ആറര പൊരുത്തം ഉണ്ട്‌..പക്ഷേ ഒരു കുഴപ്പം...? "
ഞാന്‍ അദ്ദേഹത്തെ നോക്കി ഇരിക്കുകയാണ്‌ ഞാന്‍ മറു പടിയൊന്നും പറയാതെ ഇരുന്നതിനാലകും അദ്ദ്യേഹം വീണ്ടും പറഞ്ഞു.
"ഇന്നത്തെ കാലത്ത്‌ ആരും അങ്ങിനെ നോക്കാറൊന്നും ഇല്ല...ആറുപൊരുത്തം തന്നെ അധികാ... "
എന്നിട്ടും കാര്യം പറയാത്തതിനാല്‍ ചോദിച്ചു..
"എന്താ പ്രശ്നം... ?"
വീണ്ടും ഒന്ന് ചിന്തിച്ച്‌.. അദ്ദ്യേഹം തുടര്‍ന്നു
"ഗണപ്പൊരുത്തം ഇല്ല...എന്നു വെച്ചാല്‍ ഒരാള്‍ അസുരനും ,മറ്റേയാല്‍ ദേവനുമാ... "
"അതിനെന്താ... " എന്ന് ചോദിച്ചപ്പോള്‍
വീണ്ടും ചിന്തിച്ച്‌ പറഞ്ഞു
"ഒന്നൂല്യാ..നിങ്ങള്‍ തമ്മില്‍ എന്നും അഭിപ്രായ വ്യത്യാസം ഉണ്ടാകും...അതായത്‌ സ്വരചേര്‍ച്ച ഉണ്ടാകില്യാന്നര്‍ഥം.. "
ആ പറഞ്ഞതിന്‌ മറുപടിയൊന്നും പറയാതെ ആകുറിപ്പും തിരിച്ചു വാങ്ങി ചോദിച്ചു
"മറ്റേകുറിപ്പുകളെല്ലാം ഒന്നും ഇങ്ങനെ നോക്കാതെ എന്താ മാറ്റിവെച്ചേ..."
പച്ചക്കറിക്കടയില്‍ പോയി നല്ലത്‌ തിരഞ്ഞെടുക്കുന്നത്‌ പോലെ ഒരെണ്ണം തിരഞ്ഞെടുത്തപ്പോള്‍ ചോദിക്കണം എന്നു കരുതിയതാ.
"നിണ്റ്റെ ജാതകം തനി ശുദ്ദാ..അതായത്‌ ലഗ്നാല്‍,ചന്ദ്രാല്‍,ശുക്രാല്‍ ഏഴാം ഭാവം ശുദ്ധാവണം..അതു ശരിയായാലേ ഭാക്കി നോക്കേണ്ടുള്ളൂ.. "
അപ്പോള്‍ എണ്റ്റെ കാര്യം ഇപ്പോഴൊന്നും നടക്കും എന്നു തോനുന്നില്ല..എന്ന് മനസില്‍ കരുതി എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദ്യേഹം പറഞ്ഞു...
"പിന്നെ നല്ല കേസുകളൊക്കെയാണേല്‍ നമുക്ക്‌ അങ്ങട്‌ ശരിപ്പെടുത്തിയെടുക്കാം...എല്ലാവരും അങ്ങിനെയൊക്കെയാ ചെയ്യുന്നേ.. "
മറുപടിയൊന്നും പറയാതെ ഇറങ്ങി നടന്നു.

Thursday, September 3, 2009

ഓണത്തെകുറിച്ച്‌ ഓര്‍ക്കുമ്പോള്‍

ഓണത്തിണ്റ്റെ ഓര്‍മകള്‍ തന്നെ മനസിനെ കൂളിരണിയിക്കുന്നതാണ്‌.കുട്ടിക്കാലത്ത്‌ അത്തം മുതല്‍ കളമിടാനായി പൂപറിക്കാന്‍ നടക്കുന്നതും,ഏേറ്റവുന്‍ നല്ലകളൈടാനായി മത്സരിക്കുന്നതും,ഉത്രാടത്തിനെ തൃക്കാക്കരാപ്പനെ കളത്തില്‍ തുമ്പപൂവുകൊണ്ട്‌ അലങ്കരിച്ച്‌ അടനിവേദിച്ച്‌ ആറാറപൂവ്വേ..എന്നു വിളിക്കുന്നതും,അച്ചന്‍ കൊണ്ടുവരുന്ന ഓണക്കോടിയുടുത്ത്‌ ഓണം ഉണ്ണുന്നതും എല്ലാം നല്ല ഓര്‍മകളായി അവശേഷിക്കുന്നു.

പിന്നീട്‌ ഒരോണക്കാലത്താണ്‌ എനിക്കെണ്റ്റെ അച്ഛനെ നഷ്ടപ്പെട്ടത്‌.പിന്നീടുള്ള ഓണക്കാലത്ത്‌ കളമിടാനോ,തൃക്കാക്കരെ അപ്പനെ അലങ്കരിക്കാനോ ശ്രമിച്ചില്ല.പിന്നീട്‌ ഓണക്കാലത്തിണ്റ്റെ പ്രസക്തി കുറഞ്ഞുവന്നു.ടെലിവിഷനിലെ പരിപാടികളും,വിലക്കുവാങ്ങുന്ന സദ്യവട്ടങ്ങളുമായി സാധാരണ ഒരു ആഘോഷമായി ചുരുങ്ങിയിരിക്കുന്നു.

പ്രവാസിയയപ്പോഴാണ്‌ പിന്നീട്‌ ഓണം വീണ്ടും ആഘോഷിച്ചു തുടങ്ങിയത്‌.അവധിയെടുത്ത്‌ റൂമില്‍ സദ്യയുണ്ടാക്കുന്നത്‌ മറക്കാനവാത്ത അനുഭവമാണ്‌.എല്ല സുഹൃത്തുക്കളുമായി ഓണപ്പാട്ടുകള്‍ പാടി ഒരുക്കുന്ന സദ്യയും,മറ്റ്‌ നേരം പോക്കുകളുായി ഒരുദിവസം.എനിക്കു തോനുന്നത്‌ പ്രവാസികളാണ്‌ ഓണം ശരിക്കും ആഘോഷിക്കുന്നത്‌.