Wednesday, May 20, 2009

അറിയാതെ...


"വൈദ്യന്‍ കല്‍പിച്ചതും,രോഗി ഇച്ഛിച്ചതും പാല്‌..." എന്ന് പറഞ്ഞതു പോലെയാണ്‌ എനിക്ക്‌ ജോലികിട്ടിയത്‌.ഇപ്പോഴത്തെ എണ്റ്റെ പ്രധാന ആവിശ്യം നാട്ടില്‍ നിന്ന് മാറി നില്‍ക്കുക എന്നായിരുന്നു.


ആദ്യത്തെ അപരിചിതത്വത്തില്‍ നിന്ന് മാറി ജോലിയുമായി പൊരുത്തപ്പെട്ടു തുടങ്ങി.സംഖ്യകളുമായുള്ള മല്‍പിടുത്തം വളരെ രസകരമായി തോനി. കംബനി ക്വാര്‍ട്ടേര്‍സിലെ താമസം വലിയ സുഹൃത്ത്‌ വലയം സമ്മാനിച്ചു. ഒഴിവു സമയങ്ങളില്‍ നാട്ടുവിശേഷങ്ങള്‍ പറഞ്ഞു രസിക്കുകയായിരുന്നു പ്രധാന വിനോദം.

പലതും പറയുന്നതിനിടയില്‍ പഴയകാല പ്രണയത്തെ കുറിച്ച്‌ അറിയാതെ പറഞ്ഞുപോയി.കൂട്ടുകാരുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുംബോഴും മനസ്സ്‌ മറ്റെവിടെയോ ആയിരുന്നു.മറക്കാന്‍ ശ്രമിച്ച പലതും മനസിലേക്ക്‌ ഓടിയെത്തി.


ക്ളാസിലെ വായാടിയായ പെണ്‍കുട്ടിയോട്‌ ഒരു വെറുപ്പാണ്‌ ആദ്യം തോനിയത്‌.എങ്കിലും അറിയാതെ അവളെ ശ്രദ്ദിച്ചു തുടങ്ങി.കറുത്തതല്ലെങ്കിലും നല്ല വെളുത്ത നിറമായിരുന്നില്ല അവളുടേത്‌.ചിരിക്കുംബോള്‍ നുണക്കുഴികള്‍ തെളിയാറുണ്ട്‌.തിളക്കമാര്‍ന്ന കണ്ണുകള്‍ക്ക്‌ എന്തോ ആകര്‍ഷണീയത ഉണ്ടായിരുന്നു. അവള്‍ സുന്ദരിയാണോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌.സൌന്ദര്യം ആപേക്ഷികമാണ്‌ അതിനാല്‍ എണ്റ്റെ ഉത്തരം ശരിയാകണമെന്നില്ല.,എങ്കിലും എനിക്കവളെ ഇഷ്ടമായിരുന്നു.

അവളുടെ സംസാരം വളരെ രസകരമായിരുന്നു.ജീവിതത്തെ കുറിച്ചും,സൂര്യനു താഴെ എന്തിനെ കുറിച്ചും ഉള്ള വ്യക്തമായ ധാരണ അവളുടെ സംസാരത്തില്‍ തെളിഞ്ഞു കാണാമായിരുന്നു.ഒന്നിച്ചിരിക്കുന്ന സമയങ്ങളില്‍ ഞങ്ങള്‍ പലതിനെകുറിച്ചും സംസാരിക്കുമായിരുന്നു.പലപ്പോഴും ഒരു കേള്‍വിക്കാരനായിരിക്കാനായിരുന്നു ഞാന്‍ ഇഷ്ടപ്പെട്ടത്‌.

എല്ലാ കലാലയ സൌഹൃദങ്ങള്‍ പോലെ ഞങ്ങള്‍ക്കിടയിലും പ്രണയം ഒളിച്ചിരുന്നു.പ്രണയത്തേക്കള്‍ മധുരം സൌഹൃത്തിലൊളിച്ചിരിക്കുന്ന പ്രണയത്തിനാണ്‌.അതിനാലാവും അതങ്ങനെ നിലനിര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചത്‌.


വളരെ സന്തോഷത്തോടെയാണ്‌ അമ്മാവനു പെണ്ണുകാണാന്‍ പുറപ്പെട്ടത്‌.അമ്മാവനെന്ന സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ,ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.അതിനാലാണു ജ്യേഷ്ട്ഠന്‌ പെണ്ണുകാണാന്‍ പോകുന്ന ലാഘവത്തോടെ ചാടി പുറപ്പെട്ടത്‌.

ചായയുമായി വന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ മനസിലൂടെ ഒരു മിന്നല്‍ പിണര്‍ കടന്നു പോയി.അവളുടെ മുഖത്തേക്ക്‌ നോക്കാനായില്ല.എങ്ങിനെയെങ്കിലും അവിടെ നിന്ന് പോന്നാല്‍ മതി എന്നായി.പതിവിനു വിപരീതമായി എല്ലാവര്‍ക്കും കുട്ടിയെ വളരെ ഇഷ്ടപ്പെട്ടു.ഇനിയൊരു പെണ്ണുകാണല്‍ വേണ്ട എന്ന തീരുമാനത്തിലിരിക്കുന്ന അമ്മാവനോട്‌ ഒന്നും പറയാനായില്ല.

തിരിച്ചു വരുന്നതിനിടയില്‍ ആരോ ചോദിച്ചു

"കുട്ടി നിണ്റ്റെ കോളേജിലല്ലെ....നീ..അറിയാതിരിക്കില്ലല്ലോ... ?"

"ഞാനറിയും...നല്ല കുട്ടിയാ..." എന്ന് പറഞ്ഞ്‌ സീറ്റില്‍ തലചായ്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.


നീട്ടിയുള്ള സൈറണ്‍ എന്നെ ഓര്‍മകളില്‍ നിന്ന് ഉണര്‍ത്തി.കംബനിയിലേക്ക്‌ പോകുംബോള്‍ പതിവിലും വിപരീതമായി ഞാന്‍ മൌനിയായിരുന്നു.എല്ലാം മറക്കാന്‍ ശ്രമിച്ചുകൊണ്ട്‌ സംസാരിക്കാന്‍ പുതിയ വിഷയത്തിനായി പരതുകയായിരുന്നു.

No comments:

Post a Comment