Saturday, September 10, 2022

ഒരു സംരഭകന്റെ യാത്ര - 6


ബർഹയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരുന്നാൽ ലാന്റിങ്ങിനായി ആകാശത്ത് വരിവരിയായി നിൽക്കുന്ന വിമാനങ്ങൾ, പാം ദൈരയുടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി ദൈര കോർണിഷിന്റെ ഒരു വിധം കാഴ്ചകളും കാണാനാകും. 

ജോലി കഴിഞ്ഞ് നേരത്തെ റൂമിലെത്തിയ ഒരു ദിവസം കാഴ്ചകൾ കണ്ട് ചായ ആസ്വദിച്ചു കുടിക്കുന്നതിനിടയിൽ സനാഫും കൂടെ വന്നിരുന്നു. 

സൂര്യനെ പൂർണ്ണമായും കടൽ വിഴുങ്ങിയത്തിന്റെ പ്രതികരണമെന്നോണം ആകാശം ചുവന്ന് തുടുത്തു .. 

" നമുക്കൊരു കമ്പനി തുടങ്ങിയാലോ ..." 

എന്ന സനാഫിന്റെ ചോദ്യം എന്റെ ഉള്ളിൽ കെട്ടിയിട്ടിരിക്കുന്ന സംരഭകനെ ഉണർത്തി.

"പിന്നെന്താ , എന്റെ വലിയൊരു ആഗ്രഹമാണ് "

"എന്നാ നീ എണീറ്റേ നമുക്കൊരിടം വരെ പോകാം " 

സനാഫിന്റെ കൂടെ പോകുമ്പോൾ ഞാൻ  ചോദിച്ചു.

"ഷാർജയിലെ ട്രാഫിക്കിൽ കിടക്കാൻ ഒരു കൂട്ടിനു വേണ്ടി... എന്നെ വെറുതേ മോഹിപ്പിക്കേണ്ടിയിരുനില്ല "  സനാഫ് ചിരിച്ചു. 

അജ്മാനിലെ ബഷീർ ടൈപ്പിംഗ് സെന്ററിലേക്കായിരുന്നു ഞങ്ങളുടെ യാത്ര .. 

ഒരു കമ്പനി തുടങ്ങുന്ന കാര്യങ്ങൾ തന്നെയാണ് അവൻ അന്വേഷിച്ചത്.

തിരിച്ചു പോരുമ്പോൾ അവനോട് ചോദിച്ചു ...

"ആരാ കമ്പനി തുടങ്ങുന്നത് "

സനാഫ് ചിരിച്ചുകൊണ്ട് പറഞ്ഞു

" നമ്മൾ "

" തമാശ കള സനാഫേ "

" തമാശ അല്ല ... നീ ഉണ്ടെന്ന് ഉറപ്പു പറഞാൽ നമുക്ക് കമ്പനനി തുടങ്ങാം"

"സ്വന്തമായി കമ്പനി തുടങ്ങുക എന്നത് ചിന്തിക്കാതെ എടുക്കാവുന്ന തീരുമാനമല്ല " 

" നമ്മൾ മാത്രമല്ല കൂടെ മറ്റു രണ്ടു പേരും ഉണ്ട് ... വളരെ ആലോചിച്ച് തീരുമാനിച്ചതും ആണ് ... പക്ഷെ നീ കൂടെ ഉണ്ടെങ്കിലേ ഇത് നടക്കൂ "

" മറ്റു രണ്ടു പേർ ആരാണ് ... അതറിഞ്ഞിട്ട് തീരുമാനിക്കാം "

" നീ കൂടെ നിൽക്കും എന്ന് ഉറപ്പുണ്ടെങ്കിലേ അവരുടെ പേര് പറയൂ , വാവുട്ടിയോടല്ലാതെ ആരുമായും ചർച്ച ചെയ്യില്ല എന്ന് വാക്കു തരണം  "

" സ്വന്തമായി ഒരു കമ്പനി എന്നത് എന്റെ വലിയ സ്വപ്നമാ... പക്ഷെ കൂടെ ഉള്ളവരെ അറിയാതെ ഞാനെങ്ങിനെ ഉറപ്പു തരും "

" എന്നെ നിനക്ക് വിശ്വാസമാണോ ... നിനക്ക് ഒരു പ്രശ്നവും ഇല്ലാതെ ഞാൻ നോക്കിക്കോളാം... ഇതെന്റെ വാക്കാ..."

"സനാഫിനെ എനിക്ക് വിശ്വാസാ ... ഞാനുണ്ടാകും പുതിയ കമ്പനിയിൽ .. ഞാൻ പറഞ്ഞ് ഇതാരും അറിയില്ല "

" എന്നാ പിന്നെ കമ്പനി ഡയറക്ടേഴ്സിന്റെ ആദ്യ മീറ്റിംഗ് കരാമയിലെ പാരഗണിൻ ഉച്ചഭക്ഷണത്തോടൊപ്പം പ്ലാൻ ചെയ്യാം .... "

പുതിയ തീരുമാനവുമായാണ് റൂമിലെത്തിയത്. 
അനിയനുമായി സംസാരിച്ചു ... 
അവൻ പൂർണ്ണ പിന്തുണ അറിയിച്ചപ്പോൾ ധൈര്യം കൂടി.
രാത്രി ഉറക്കം വന്നില്ല ... 
വലിയൊരു ആഗ്രഹ സഫലീകരണത്തിന് വഴിയൊരുങ്ങുന്നതിന്റെ സന്തോഷം മനസിൽ അലയടിക്കുന്നു .... 

അടുത്ത ദിവസം പാരഗണിൽ എത്തി ഡയറക്ടേഴ്സിനെ കണ്ടപ്പോൾ കണ്ണടച്ച് വാക്കു കൊടുക്കേണ്ടിയിരുന്നില്ല എന്ന് തോനി പോയി.
അവരുടെ ജോലിയിൽ 100 % പെർഫക്ട് ആണെങ്കിലും ഇത്രയും കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇവരുമായി മുന്നോട്ടു പോകാൻ ബുദ്ധിമുട്ടായിരിക്കും എന്ന് തോനി.

ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ ഒരിക്കലും എല്ലാ കാര്യങ്ങളും പൂർണ്ണമായി മനസിലാക്കാതെ എടുക്കരുത് എന്ന വലിയ പാഠം അന്ന് പഠിച്ചു.

സനാഫിനോടൊപ്പം റൂമിലേക്ക് പേരുമ്പോൾ ഞാൻ അസ്വസ്ഥനായിരുന്നു...
വിഷമത്തോടെ ഞാൻ ചോദിച്ചു.
"ഇത്രയും വലിയ ചതി എന്നോട് വേണ്ടിയിരുന്നില്ല ... സനാഫേ " 
" നീ കൂടെ നിന്നില്ലേൽ , നിന്നെ പുറത്ത് ചാടിച്ചേ അവർ കമ്പനി തുടങ്ങൂ... നിന്നെ കുടുക്കാൻ അവർക്ക് എളുപ്പമല്ലേ ....''
" എന്നാലും ... " ഞാൻ പറയാൻ തുടങ്ങുന്നതിനിടയിൽ സനാഫ് കയറി പറഞ്ഞു
 " ഒരു എന്നാലും ഇല്ല ... ഇങ്ങനെ ഒരു കാര്യം നടന്നില്ല എന്ന് കരുതക... എല്ലാം ശരിയാവും "
ജീവിതത്തിൽ ഒരു കാര്യവും മറച്ചുവെച്ച് നടക്കേണ്ടി വന്നിട്ടില്ല ... മാനസിക സങ്കർഷർഷഭരിതമായ ദിനങൾ .... 
കൂടെയുള്ളവർ ചോദിച്ചു തുടങ്ങി ...
ആ സമയത്താണ് അമ്മക്ക് ആക്സിഡന്റ് ഉണ്ടാകുന്നത് .... 
കൂട്ടുകാർ എന്റെ വിഷമം അതുകൊണ്ടാകാം എന്ന് കുതി ....

പിടിച്ചു നിൽക്കാൻ ആവില്ല എന്ന് വന്നപ്പോൾ വിസ കാൻസൽ ചെയ്യാൻ തീരുമാനിച്ചു ...
കാരണമായി അമ്മയുടെ അവസ്ഥയും കുടുംബ പ്രശ്നങ്ങളും പറഞ്ഞു ....
സത്യത്തിൽ നാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ് ...

അങ്ങനെ മനസില്ലാമനസോടെ ... 
കമ്പനിയിൽ നിന്ന് തന്ന വലിയ ഓഫറുകൾ നിരസിച്ച് കൊണ്ട് നാട്ടിലെത്തി.

1 comment: